നായന്മാരില്‍ ഉല്‍ക്കൃഷ്ട വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരില്‍ ആരും ഈഴവരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചു കൂടാ എന്നുപറകയില്ല. അവരില്‍ യോഗ്യന്മാരായ പലരും ഈഴവര്‍ക്കു ക്ഷേത്രപ്രവേശനം അനുവദിക്കേണ്ടതാണെന്നുള്ള അഭിപ്രായക്കാരാണെന്ന് അവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നു ഞങ്ങള്‍ മനണ്ടിലാക്കിയിട്ടുണ്ട്. ഗവണ്‍മെന്‍റിനോടാണ് ഈ അപേക്ഷ ചെയ്യണമെന്നു പറയുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റില്‍ നിന്നും ഇന്ത്യയിലെ മതകാര്യങ്ങളില്‍ പ്രവേശിക്കുന്നതല്ലെന്നു ശിപായി ലഹളയ്ക്കുശേഷം വിളംബരം ചെയ്തിട്ടുണ്ട്. ആ വിളംബരം ആവശ്യമായിരുന്നു. അക്കാലത്തു ബ്രിട്ടീഷു ഗവണ്‍മെന്‍റില്‍ നിന്നും നടപ്പിലാക്കിയ ഗുണകരങ്ങളായ ചില ഏര്‍പ്പാടുകളെ മതഭേദം ചെയ്യിക്കാനാണെന്നു തെററിദ്ധരിച്ചാണ് ഹിന്ദുക്കള്‍ ലഹളയുണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ക്കു മുന്പ് ഇന്ത്യയിലെ ഭരണകര്‍ത്താക്കന്മാരായിരുന്നവര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ചും മതഭേദം ചെയ്യിച്ചിട്ടുണ്ട്. അതിനാല്‍ ഹിന്ദുക്കള്‍ക്കു ശങ്കയുണ്ടായിരുന്നു. ആ ശങ്കയുടെ പരിഹാരത്തിന് അന്ന് അങ്ങനെ ഒരു വിളംബരം പരസ്യം ചെയ്യേണ്ടിവന്നതും കേവലം കാലോചിതമായ ഒരു നടപടി മാത്രമായിരുന്നു. ഇവിടെയും, ഇപ്പോഴും, അതിനാവശ്യമില്ല. ഈ രാജ്യം ശ്രീപത്മനാഭന്‍റെ വകയാണ്. ശ്രീപത്മനാഭന്‍ ഈഴവരെ അകററി നിര്‍ത്താഞ്ഞാല്‍ കോപിക്കുന്ന ഭഗവാനല്ല. അതിനാല്‍ ശ്രീപത്മനാഭദാസനായ നമ്മുടെ പൊന്നു തിരുമേനി ഷഷ്ടിപൂര്‍ത്തികഴിഞ്ഞ് സന്തുഷ്ടനായിരിക്കുന്ന ഈ അവസരത്തില്‍ സാധുക്കളായ ഈ ഈഴവരുടെ സങ്കടം കരുണയോടെ കേള്‍ക്കാതിരിക്കുന്നതല്ല. ശ്രീപത്മനാഭന്‍ ആ തിരുമേനിയെയും വംശത്തെയും ഈ രാജ്യത്തെയും ഈഴവരെയും മററു സകലരെയും എന്നെന്നും ഒരുപോലെ കാത്തുരക്ഷിക്കുമാറാകട്ടെ.

 
   
 

എല്ലാവരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പാലാഴിയും ഇളകും

ഭഗവാന്‍ വിശ്വരക്ഷാപരനാണെങ്കിലും മൂപ്പത്തിമുക്കോടി ദേവന്മാരും മററു മൂര്‍ത്തികളും ഒക്കെക്കൂടിച്ചേര്‍ന്നു പ്രാര്‍ത്ഥിച്ചെങ്കിലേ ഉറക്കമുണര്‍ന്നു വിശ്വഭരണം നടത്തുകയുള്ളൂ. ഈ വാസ്തവം ഈഴവരും ഉണര്‍ന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

നാനാഭാഗങ്ങളില്‍ നിന്നു ന്യായമായ വഴിക്കു നമ്മുടെ പ്രാര്‍ത്ഥനകള്‍ പുറപ്പെടണം. മൂന്നു മൂര്‍ത്തികളും വൈഷ്ണവന്മാരും ശാക്തേയന്മാരും ഇതെന്തെന്നു കണ്ണുതുറന്നു നോക്കണം. അവരും കൂടി നമ്മോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ ഇടവരുത്തണം. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ പാലാഴി ഇളകും, അമൃതുതെളിയും, ജരാനരകള്‍ ഒഴിഞ്ഞു ശാപമോക്ഷവും ലഭിക്കും. അതിനാല്‍ എല്ലാവരും പ്രാര്‍ത്ഥിപ്പിന്‍! ഈഴവപ്രതിനിധികള്‍ നമ്മുടെ നാവായിട്ടുമാത്രം ഈ പ്രാര്‍ത്ഥന അനന്തശയനത്തില്‍ എത്തിക്കട്ടെ! ഇതൊക്കെ കഴിഞ്ഞിട്ടാവാം മതം മാറണമോ, മാറുകയാണെങ്കില്‍ എങ്ങോട്ടുമാറണം; പൂണൂല്‍ ഇടണമോ, ഇടുകയാണെങ്കില്‍ എത്ര ഇടണം എന്നും മററും ആലോചിക്കുന്നത്. തൊഴുംതോറും തൊഴിക്കുകയും, തൊഴിക്കുംതോറും തൊഴുകയും രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ!


ദേശാഭിമാനി 1918

 
   
     
       
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution